Monday 6 April 2020

ലക്ഷദ്വീപിലൂടെ


കൈവിട്ടുപോകാതിരിക്കാൻ നിരന്തരം തീയതി മാറ്റിവയ്‌ക്കേണ്ടിവന്ന യാത്ര, പല ഓഫീസുകൾ കയറി, കാത്തുകാത്തിരുന്ന് ലക്ഷദ്വീപ് അഡ്മിനിട്രേറ്റീവ് ഓഫീസിൽനിന്നുള്ള പെർമിറ്റ് ശരിയായപ്പോൾ കപ്പൽ ടിക്കറ്റുകൾ പെർമിറ്റ് വഴിയുളള യാത്രകാർക്ക് താല്‍ക്കാലികമായി നിർത്തലാക്കിയിരിക്കുന്നു.  ആ നിയന്ത്രണം ഒഴിവാക്കിയപ്പോൾ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. മണികൂറുകൾ ക്യൂനിന്നതെല്ലാം വെറുതെ. 

ഒടുക്കം മൂന്നു പോർക്ക് മാത്രം കൊച്ചിയിൽനിന്നും ടിക്കറ്റ് കിട്ടിയിരിക്കുന്നു.  ഓഫ് ലൈനായി ടിക്കറ്റ് നൽകുന്നതിനു അര മണിക്കൂർ മുമ്പേ ഓൺലൈനായി നൽകുന്നുണ്ട് (കുറഞ്ഞ ശതമാനം മാത്രം).  ഇതും ഞങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ചൂടപ്പം പോലെ വിറ്റുപോകുന്ന ടിക്കറ്റുകൾ.  


എന്തു ചെയ്യും? എനിക്കും ഹാഷിമിനും ടിക്കറ്റില്ല. ഇനി യാത്ര നീട്ടിവയ്ക്കേണ്ടതില്ല. ടിക്കറ്റ് കിട്ടിയവർ യാത്ര തുടരുക തന്നെ വേണം. കപ്പൽ പുറപ്പെടുന്ന അന്ന് ഇതേ കപ്പലിൽ അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ്  കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കപ്പലിൽ ശ്രമിച്ചു നോക്കാം. അതും സാധ്യമായില്ലെങ്കിൽ ലക്ഷദ്വീപ് പിന്നീടെരിക്കൽ എന്ന് മനസ്സിൽ കുറിച്ചു.


ഞങ്ങളുടെ ഭാഗ്യം, നിഹാദിന്റെ രക്ഷിതാവിന്റെ കഠിന പ്രയത്‌നത്താൽ കപ്പൽ പുറപ്പെടുന്ന തലേദിവസം ടിക്കറ്റ് തരപ്പെടുത്തിയിരിക്കുന്നു.


ജനുവരി 21
ആശങ്കകളുടെ കാർമേഘങ്ങൾക്ക് വിരാമമിട്ട് വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന മോഹം പൂവണിക്കാൻ സഹായിച്ച പ്രിയ സുഹൃത്ത് നിഹാദ് നിഹ്മത്ത് (കിൽത്തൻ). യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ  ഹാഷിം സി.എം (മലപ്പുറം), സാബിക്ക് (ആലപ്പുഴ), ഇക്രം കമാൽ (വയനാട്), നിബുനിബ്രാസ് (കാസർഗോഡ്) 11 മണിക്ക് തന്നെ ബേപ്പൂരിൽ. എല്ലാവരും നല്ല ആവേശത്തിലും സന്തോഷത്തിലും. 


Aminidivi


11:40 നു ബോഡിങ് പൂർത്തിയാക്കി കപ്പലിൽ കയറി. ആദ്യ കപ്പൽ യാത്രയുടെ സകല വിസ്മയങ്ങളോടെ ഓടി നടന്ന് കപ്പൽകണ്ടു. 1:15 pm കപ്പലിലെ കാന്റീനിൽ നിന്നും ഇറച്ചി ചോറും തണ്ണിമത്തനും കഴിച്ചു.  മീൻകറിയും ചോറും മറ്റൊരു ഒപ്ഷനായിരുന്നു. മിതവിലയിൽ കൊള്ളാവുന്ന ഭക്ഷണം.   


കപ്പൽ ബേപ്പുരിൽ നിന്നും പുറപ്പെടുമ്പോൾ സമയം ഒരു മണി കഴിഞ്ഞ് അൻപത്തിയഞ്ച് മിനിറ്റ്. പിന്നെ ഞങ്ങൾ എല്ലാവരും കപ്പലിന്റെ കോലായിൽ ഇരുന്ന് ഇത്തിരി കടൽ കാറ്റൊക്കെ കൊണ്ട് ചായയും കേക്കും അകത്താക്കുമ്പോൾ സമയം നാല് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. 




കാഴ്ച്ചക്ക് വിസ്മയം തീർത്ത് തിക്കുംതിരക്കും കൂട്ടി അനന്തതയിലേക്ക് താത്രയാക്കുന്ന കടൽ തിരകൾ, തിരകളെ കപ്പൽ ക്രൂരമായി കീറിമുറിക്കുമ്പോഴും  വെണ്‍നുര ചീന്തി പതഞ്ഞുകഥിക്കുന്നു. ആടിയുലയുന്ന കടലിൻനരികിൽ സൂര്യൻ വിടപറയുമ്പോൾ വെണ്‍‌മേഘങ്ങൾ അരുണാഭമായി. ഇതിനിടയിൽ കപ്പൽ ജീവനക്കാർ ചൂണ്ടയിട്ടു മീൻ പിടിക്കുന്നുണ്ട്.  കിട്ടുന്നത് വലിയ ചൂരകൾ. അതും ആസ്വദിച്ച് ഞങ്ങൾ കപ്പൽപ്പുറത്തു തന്നെയുണ്ടായിരുന്നു.




 മൂളി നിറഞ്ഞ മനസ്സോടെ ആസ്വദിക്കാനാവുമെങ്കിൽ പ്രകൃതിയിലെ അനന്തമായ ഊർജ്ജ കൈമാറ്റങ്ങളിൽ പലതും എത്ര അനുഭൂതിദായകമാണ്.




രാത്രി ഭക്ഷണം കഴിച്ച് വീണ്ടും കപ്പൽപ്പുറത്തേക്ക് തന്നെ.  ആ സമയത്താണ് ജവാദ് ഉസ്താദിനെ പരിജയപ്പെട്ടത്. അദേഹത്തിന്റെ വിവാഹം ജനുവരി 25 ന് കിൽത്തണിൽ വെച്ചാണ്.  അതിൽ പങ്കെടുക്കുൻ ഞങ്ങൾക്കും ക്ഷണം. ഈ കപ്പലിലുള്ള പകുതിയോളം ആളുകളും ഇദ്ദേഹത്തിന്റെ കല്ല്യാണത്തിനാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.


സമയം വളരെയധികം പിന്നിട്ടിരിക്കുന്നു, ചില ചിന്തകളാക്കെ വന്നു തുടങ്ങിട്ടുണ്ട്. ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. കപ്പലിനുള്ളിൽ ശക്തമായ തണുപ്പാണ്. കൈകൾ പുതപ്പിനെ ദേഹത്തോട് ചേർത്തു പിടിച്ച് നിർമിച്ച കൂടാരത്തിൽ അരിച്ചിറങ്ങുന്ന തണുപ്പ് ദുരിതപൂർണ്ണമായിട്ടുണ്ട്, പിന്നെ കണ്ണിമചിമ്മാതെ ആ കനത്ത  നിശ്ശബ്ദതയിലും ഉറക്കംതൂങ്ങിയിരുത്തം. 


ജനുവരി 22
പുലർച്ചെ 4 മണിക്ക് മുൻമ്പ് ഞാൻ കപ്പൽ പുറത്തേക്ക്.  എന്തു സുഖം!!! രാത്രിയുടെ കാറ്റിൽ അവശേഷിപ്പിച്ച നനവിന്റെ കുളിർ വകവെക്കാതെ കിടന്ന് ദീർഘ ഉച്ഛ്വാസ നിശ്വാസത്തിൽ കാറ്റിലലിഞ്ഞ് 2 മണിക്കൂർ.  തുടർന്ന് പ്രാഥമിക കർമ്മങ്ങൾ


നല്ല പ്രഭാതാവിർഭാവം, കിഴക്കേദിക്കിൽ  ഉയരുന്ന സൂര്യനെ കാണാൻ സഹയാത്രികരെല്ലാം കപ്പൽപ്പുറത്തേക്ക് വരുന്നു.  തിരിഞ്ഞു നോക്കിയാൽ അകലെ ചെത്ത്ലത്ത് ദ്വീപ് കാണാം. കപ്പൽ രാവിലെ 7 മണിയോടെ ചെത്ത്‌ലത്തിൽ.   കപ്പലിനെ ലക്ഷ്യമിട്ട് വലിയ ശബ്ദത്തോടെ കുതിച്ചു വരുന്ന ചെറു ബോട്ടുകൾ, തിരയിൽ ആടിയുലയുന്ന ബോട്ടിനെ കയറുകൊണ്ട് കപ്പലിൽ ബന്ധിപ്പിക്കുന്നത്, കപ്പലിൽ തട്ടിയും മുട്ടിയും കളിക്കുന്ന ബോട്ടിലേക്ക് വളരെ പണിപ്പെട്ട് ആളുകൾ ഇറങ്ങുന്നതും സാധനങ്ങൾ ഇറക്കുന്നതും, ശേഷം അവിടെ നിന്നും യാത്രക്കാരെ കയറ്റുന്നതും  കപ്പൽപ്പുറത്ത്നിന്നും കാണാം.  




ഇതിനിടയിൽ ചായ (5 രൂപ), 3 ചപ്പാത്തിയും കടല കറിയും മുട്ട കൊത്തി പൊരിച്ചതും കൂടെ ജാമും 3 ബ്രെഡും കഴിച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് ഈടാക്കുന്നത് 50 രൂപ മാത്രം 


കപ്പൽ 11:30 കിൽത്തനിൽ, ഞങ്ങളെ കൂട്ടി കൊണ്ടു പോകാൻ ചെറു പുഞ്ചിരിയോടെ നിഹാദ് കപ്പലിലേക്കും. നിർമ്മലമായ സ്നേഹത്തിനു മുൻപിൽ നിശബ്ദശ്വാസം.  പിന്നെ കപ്പലിൽ നിന്നും താഴേക്കിട്ട പ്ലാസ്റ്റിക് കയർ പിടിച്ച് സാവധാനമായി ബോട്ടിലേക്ക്. ഉച്ചക്ക് 12 മണിയോടെ ഞങ്ങൾ കിൽത്തണിൽ കാലുവെച്ചു. അവിടെ നിഹാദിന്റെ പിതാവ് ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന് രണ്ടു ഓട്ടോറിക്ഷകളിലായി നേരെ ഡാക്ക് ബംഗ്ലാവിലേക്ക് തുടർന്ന് ചെറിയ വിശ്രമത്തിനു ശേഷം തെട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പെർമിറ്റ് നൽകി രജിസ്റ്ററിൽ ഒപ്പുവെച്ചു.


Lakshadweep


എന്തു ഭംഗി!!! മനോഹരമായ അന്തരീക്ഷം.  കടലോരത്ത് കുലച്ചുനില്‍ക്കുന്ന കേരവൃക്ഷങ്ങള്‍.  ഞാൻ തെട്ടടുത്തുള്ള കടല്‍ത്തീരത്തേക്ക് ഓടി. പാൽ പൊടിയും പഞ്ചസാരയും വിതറിയ പോലുള്ള തീരത്തെ മുത്തമിട്ടു കൊണ്ടിരിക്കുന്ന കടലിന് പച്ചയും നീലയും കലർന്ന വർണ്ണമാണ്. എത്ര നോക്കിനിന്നാലും മതിവരാത്ത  കൗതുകവും സൗന്ദര്യവും. പ്രണയത്തിന്‍ രോമാഞ്ചം പണ്ടേ ചമച്ച കടലും കരയും ആലിംഗനത്തിൽ പട്ടുടുത്തിട്ടിരിക്കുന്നു. 



Kilthan


 ഉച്ചിയിലിരുന്ന് കരിച്ചു തിന്നാൻ കടഞ്ഞെടുത്ത വെൺ മേഘങ്ങൾക്കരികിൽ സൂര്യനെ കെട്ടഴിച്ച് വിട്ടിരിന്നു. ഞാൻ അത് ശ്രദ്ധിക്കുന്നില്ലായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാൻ പിന്നിൽ നിന്നും നിഹാദ് വിളിക്കുമ്പോളാണ് അറിയുന്നത്.


കുളി കഴിഞ്ഞ് നേരെ ഉച്ച ഭക്ഷണത്തിനായി നിഹാദിന്റെ വിട്ടിലേക്ക്.  റൂമിൽ നിന്നും നടക്കേണ്ട ദൂരം മാത്രം. രൂചികരമായ നെയ്യ് ചോറും ചിക്കനും കൂടെ പപ്പടം, ചമ്മന്തി, അച്ചർ, പഴങ്ങൾ തുടങ്ങിയവ ഭക്ഷിച്ചു.  തുടർന്ന് എല്ലാവർക്കും വിശ്രമം അനിവാര്യമായിട്ടുണ്ടായിരുന്നതിനാൽ നേരം കളയാതെ ഡാക്കിലെ മെത്ത ലക്ഷ്യമാക്കി തിരികെനടന്നു.


രാത്രി ഭക്ഷണവും നിഹാദിന്റ വീട്ടിൽ നിന്ന് തന്നെ പേര് അവിദിതമെങ്കിലും ചപ്പാത്തിയുടെയും പൊറോട്ടയുടെയും സങ്കരയിനം എന്ന് പറയാം കൂടെ ചിക്കൻ കറിയും ചൂര  പൊരിച്ചതും മറ്റുമുണ്ട്. എല്ലാവരും ആസ്വദിച്ച് കഴിച്ച ശേഷം ദ്വീപിന്റെ കിഴക്ക് ഭാഗത്തുള്ള കടൽ തീരത്തേക്ക് പോയി.



ദ്വീപ് ഇരുട്ടിൽ മൂടിയിരിക്കുന്നു.  എന്നാലും കടലോരം വെള്ള നിറത്തിൽ കാണാൻ സാധ്യമാണ്.  ഈ ഭാഗത്ത് കടൽ ശാന്തമാണ് കുളിർകാറ്റേറ്റിരിക്കുമ്പോൾ അരണ്ടവ്യോമവീഥി താരഹാരമണിഞ്ഞിട്ടുണ്ട്.  നിഹാദിന്റെ ഉമ്മയും ഉപ്പയും കുറച്ചപ്പുറത്തുണ്ട്. അവർക്ക് രാത്രി നേരങ്ങളിൽ ഈ കടലോരത്ത് ഇരിക്കുന്ന പതിവുണ്ടെത്രേ.   വൈകുനേരങ്ങളിൽ സ്ത്രീകൾ കൂട്ടമായി ഇരുന്ന് കുശലങ്ങൾ പറഞ്ഞിരിക്കുന്നുതും. രാത്രിയിൽ പോലും സ്ത്രീകൾ ഒറ്റക്കും കൂട്ടമായും സഞ്ചരിക്കുന്നതും കാണാൻ കഴിഞ്ഞിട്ടുണ്ട്.  എത്ര സ്വതന്ത്രവും സുരക്ഷിതവും !!! 


മലിനീകരണമില്ലാത്ത, സ്വസ്ഥതയും സമാധനമുള്ള ആ കാലം കഴിഞ്ഞ് പോയിരിക്കുന്നു. അത് ഇനി തിരികെ വരികയുമില്ല എന്ന് വിലപിക്കുന്നവർക്ക് നഷ്ട്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കാനുള്ള നാടാണ് ലക്ഷദ്വീപ്. 


ജനുവരി 23
സുഖകരമായ നിദ്രക്കു ശേഷം പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞ്  ഹോട്ടൽ തിരഞ്ഞുള്ള പ്രഭാത നടത്തത്തിനിടയിൽ പ്രേതേകിച്ച് ജോലിയും നിത്യ വരുമാനവുമില്ലാത്ത കഅ്ബിനെ കാണാനിടയായി.  ചായ കുടിക്കാൻ ഇറങ്ങിയതാണ്, ഹോട്ടലുകൾ ഒന്നും തന്നെ കാണുന്നില്ല എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹം വല്ലപോഴും രാത്രി 2 മണിക്ക് തുറക്കാറുള്ള തൊട്ടടുത്തുള്ള വളരെ ചെറിയ ഹോട്ടൽ മുറിയിലേക്ക് കൊണ്ടു പോയി.  ചായ മാത്രം മതിയോ കടികൾ ഒന്നുമില്ലെന്ന് പറഞ്ഞു, അത് മതിയെന്ന് ഞങ്ങളും. പക്ഷെ അദ്ദേഹം അതിൽ ഒട്ടും സംതൃപ്‌തനല്ലാതെയുണ്ട്. കുറച്ചുകൂടി നടക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനു മുന്നിൽ അതെ എന്ന് ഞങ്ങൾ മറുപടി നൽകി. പിന്നെ നടന്നെത്തിയതും ചെറിയ ഹോട്ടലിൽ തന്നെയാണ്.  കഴിക്കാൻ പൊറോട്ടയും കറിയും, എണ്ണ പലഹാരമായി സുഖിയൻ, കേക്ക്, പഴം പൊരി, ഉണ്ട പൊരിയുമുണ്ട്. ഞങ്ങൾ ചായയും 3/4 വിധം എണ്ണ പലഹാരങ്ങളും കഴിച്ചു. പണം കൊടുക്കുന്ന സമയത്ത് ഞങ്ങളുടെ കാര്യം മാത്രം ഓർത്ത് 5 ചായ 18 എണ്ണ കടി എന്ന് പറഞ്ഞു പണം കൊടുക്കവേ കഅ്ബ് തടഞ്ഞ് എല്ലാവരുടെയും  കൊടുക്കുകയാണുണ്ടായത്.


സ്വന്തം ലാഭം വേണ്ടെന്ന് വെച്ച് ഞങ്ങളെ കൂട്ടി കൊണ്ടു വന്ന വ്യക്തിയുടെ ഒരു ചായയുടെ കാര്യം മറന്നിരിക്കുന്നു. വല്ലാത്ത കുറ്റബോധവും പേറി തിരിച്ച് ഡാക്കിലേക്ക് നടന്നു നീങ്ങുമ്പോൾ തിരികെ പണം കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്തു ചെയ്യൻ അദ്ദേഹത്തിന്റെ സ്നേഹത്തിനും വിസമ്മതത്തിനു മുന്നിൽ ഞങ്ങൾ തോറ്റുപോയി


 കുറച്ച് കഴിഞ്ഞ് സ്നോർക്കലിങ് ചെയ്യാനുള്ള തയ്യാറെടുപ്പോടെ തന്നെ പ്രഭാത ഭക്ഷണം കഴിക്കാൻ  വരാൻ നിഹാദിന്റെ ഫോൺ വിളിയുണ്ടായി.


നിഹാദിന്റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ കോഴിക്കോടിൽ നിന്നും മുൻപരിചയമുള്ള ഇസ്സത്തുള്ളയുടെ വരവും പെട്ടെന്നുള്ള പോക്കും.


ഭക്ഷണ തളികയിൽ നല്ല മയമുള്ള കീലാഞ്ചിയും അതിലേക്ക് ചേരുവയായി പാലും പഴവും പഞ്ചസാരയും ചേർന്ന മിശ്രിതവും.  കഴിക്കും തോറും വിശപ്പടങ്ങതെ കൊതികൂട്ടുന്ന സ്വാദിഷ്ട്ടമായ വിഭവം. ഞങ്ങൾ ആദ്യമായിട്ടായിരുന്നു ഈ ഒരു വിഭവം കാണുന്നതും കഴിക്കുന്നതും.  പിന്നെ മുളച്ച തേങ്ങയിൽ നിന്നുള്ള പൊങ്ങും കഴിച്ച് നേരെ കടലോരത്തേക്ക് നീങ്ങി.


Kilanchi


മുകളിൽ നിന്നും നോക്കിയാൽ പോലും അടിത്തട്ടു കാണുന്ന കടലിലൂടെ നിഹാദിന്റെ  ബോട്ടിൽ ലഗൂണിന്റെ ഉള്ളിലും പുറത്തുമായുള്ള സഞ്ചാരം. പിന്നെ മൂന്ന് മണിക്കൂർ ജലജൈവവൈവിധ്യത്തിൻ കൂടാരങ്ങൾക്കുള്ളിൽ ആർത്തു രസിക്കും കടൽ ജന്തുക്കളെ കാണാൻ പല്ലുകൾ കൊണ്ട് കടിച്ച് ചുണ്ടുകൾ കൊണ്ട്  അടച്ചും വായ് നിന്ന് പുറത്ത് പോകുന്ന കുഴലിലൂടെ മാത്രമുള്ള വായു പ്രവാഹത്തിൽ മാസ്ക് ധരിച്ചുള്ള നീന്തൽ. കടലിൻ കരകവിയും കരവിരുതുകൾ കണ്ട് ഇമയനക്കങ്ങൾ നിർവൃതിയുടെ പര്യമത്തിലേക്ക്. ഇതെല്ലാം നമ്മുടെ കണ്ണുകൾ കൊണ്ടു തന്നെയാണോ കാണുന്നതെന്നു തോന്നി പോകും വർണ്ണ വിസ്മയ.  എഴുതാൻ പറ്റാത്ത വരികളുണ്ട് മനസ്സിൽ. 

Lagoon


 ഞങ്ങൾ തിരിച്ചു വരുന്നതിനുമുന്നേ, നാളെ ചായകുടിക്കാൻ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട്, ഒരു വലിയ കവറു നിറയെ ദ്വീപിലെ വിവിധയിനം ബേക്കറിയുമായി ഇസ്സത്തുള്ള വന്നിട്ടുണ്ടായിരുന്നു.


റൂമിൽ പോയി കുളിച്ച് തിരികെ നിഹാദിന്റെ വീട്ടിൽ നിന്നും  ഉച്ച ഭക്ഷണം കഴിക്കുമ്പോൾ സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. അടയും ചൂര വരട്ടിയതും, ചൂരകൊണ്ടുള്ള കറിയും പരിപ്പ് കറിയും ഉണ്ട്.  അടയും ചൂരയും തമ്മിൽ നല്ല യോജിപ്പും രുചിയും. നമ്മുടെ നാട്ടിലെ അടയോട് യാതൊരു ബന്ധവുമില്ല. മൈദ കൊണ്ട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. എന്നാൽ പത്തിരിയെകാൾ  മൃദുലവും പത്തിരിയുടെ കനത്തിലും വലിപ്പത്തിലുമുള്ള വിഭവം.  


ദ്വീപിന്റെ ഏകദേശം മധ്യഭാഗത്ത് പടിഞ്ഞാറൻ കടലോരത്താണ് ഞങ്ങൾ താമസിച്ചിരുന്ന ഡാക്ക് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.   ഭക്ഷണ ശേഷമുളള ചെറിയ വിശ്രമം കഴിഞ്ഞ് ഡാക്കിൽ നിന്നും ദ്വീപിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി നടന്നു. കുറഞ്ഞ മതിലുകളും വേലി കെട്ടുകളും മാറ്റി നിർത്തിയാൽ അതിരുകളില്ലാതെ എങ്ങിനെ വേണമെങ്കിലും സഞ്ചരിക്കാവുന്ന സ്ഥലം.   ഡാക്കിന്റെ തൊട്ടടുത്ത് ഒരു സ്കൂളുണ്ട് കൂടാതെ ഈ ദ്വീപിലെ ഏക പോലീസ് സ്റ്റേഷനും, കുറച്ചുകൂടി നടന്നാൽ ഏക ആശുപത്രിയും കാണാം. ധാരളം ചെറിയ പളളികൾ, ഈ പള്ളികൾക്കു സമീപമായി കബറുകളും ഒരോ ചെറിയ കുളവുമുണ്ട്. എന്നാൽ ഒരു ജുമഹ മസ്ജിദ് മാത്രമാണുള്ളത്.  അടിയന്തിരാവിശ്യങ്ങൾക്കായി ദ്വീപിന്റെ വടക്കെ അറ്റത്ത് ഹെലിപാഡുണ്ട്. ഇവിടെ നിന്നും തിരിച്ച് പടിഞ്ഞാറൻ കടല്‍ക്കരയിലൂടെ ഡാക്കിലേക്ക് തിരികെ നടന്നു.


കടല്‍പ്പുറത്ത് പന്ത് കളിക്കുന്ന കുട്ടികൾ, കുശലം പറഞ്ഞിരിക്കുന്ന സ്ത്രീകൾ, ചിരട്ടയും കൊപ്രയും തമ്മിൽ  വേർപ്പെടുത്തുന്ന ആളുകൾ, കടൽത്തീരത്ത് ചെറിയ മീൻ പിടിക്കുന്ന കുട്ടികൾ ഇതെല്ലാമാണ് കാഴ്ച്ചകൾ. ആ സമയം പടഞ്ഞാറൻ കടലോരം ക്ഷോഭിച്ചും ശോഭിച്ചും കരയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.


ഡാക്കിൽ നിന്നും  ദ്വീപിന്റെ തെക്ക് വശം ലക്ഷ്യമാക്കി ആ കടലോരത്തിലൂടെ തന്നെ നിഹാദിന്റെ കൂടെ ബൈക്കിലൂടെയുള്ള യാത്ര.   തെക്കെ അറ്റത്തുള്ള ലൈറ്റ് ഹൗസിന്റെ ഭാഗത്ത് ബൈക്ക് നിർത്തി. വേലിയിറക്ക സമയത്ത് സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ നീരാളിയേയും കവിടിയേയും ഇരുമ്പു ദണ്ഡു കൊണ്ട് പിടിക്കുന്നതിനായി കാണൻ കഴിഞ്ഞു.  കടൽ വല്ലാതെ ഇറങ്ങിയിരിക്കുന്നു. നാളെ ഈ ഭാഗത്തേക്ക് പോകണമെന്ന് ഞാൻ നിഹാദിനെ ആഗ്രഹമറീച്ച് രാത്രിയിൽ വീണ്ടും ഡാക്കിലേക്ക് തന്നെ.


 അന്ന് രാത്രി ഭക്ഷണം പുറത്തു നിന്നും കഴിക്കാനാണ് തീരുമാനം.  എനിക്ക് കഴിക്കാൻ മറ്റെന്നും വേണ്ടതുമില്ല ഞാൻ വയറു നിറയെ പൊങ്ങ് അകത്താക്കിട്ടുണ്ടായിരുന്നു.  ഞാനും നിഹാദും ബൈക്കിൽ പോയി പൊറോട്ടയും, ചപ്പാത്തിയും മീൻ പൊരിച്ചതും കറിയും വാങ്ങി കൊണ്ടു വന്നു.  ഭക്ഷണ ശേഷം കൂടെയുള്ളവരെല്ലാം ഡാക്കിലെ മെത്തയിലിരുന്നു ടി.വി കാണുന്നുണ്ടായിരുന്നു. അതിനിടയിൽ കിടന്ന ഞാൻ എപ്പോഴോ   ഉറക്കത്തിലേക്കും. 


ജനുവരി 24
രാവിലെ 6:30 നു  തന്നെ നിഹാദിന്റെ വീട്ടിൽ നിന്നും ചായ കുടിച്ച ശേഷം മുളച്ച തേങ്ങ ഉടക്കുന്നുണ്ടായിരുന്ന നിഹാദിന്റെ ഉപ്പയുമായുള്ള സംസാരവും അതിനിടയിലെ പൊങ്ങ് തീറ്റയും ഏതാണ്ട്‌ ഒൻപത് മണി വരെ തുടർന്നു.  വെള്ളിയാഴ്‌ച ആയതിനാൽ രാവിലെ മറ്റെരു പദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്‍പത് മണിക്ക് അവിടേന്ന് വെള്ളപ്പവും ചൂര മുളകിട്ടതും കഴിച്ചു ഡാക്കിലേക്കും അവിടെ നിന്ന് 12 മണിക്ക് കുളി കഴിഞ്ഞ് പള്ളിയിലേക്കും പോയി.  പള്ളി കഴിഞ്ഞ് ഭക്ഷണത്തിനായി നിഹാദിന്റെ വീട്ടിലേക്ക് തന്നെ.  


തീൽ മേശയിൽ രുചികരമായ തേങ്ങ ചോറും കോഴി ഇറച്ചിയും ചൂര വരട്ടിയതും തോരനും പപ്പടവും പരിപ്പ് കറിയുമുണ്ട്.  ഇതെല്ലാം ആസ്വദിച്ച് കഴിച്ച് ഞാനും നിഹാദും നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാൻ അവന്റെ വീടിന്റെ തൊട്ടടുത്തുള്ള ടിക്കറ്റ് കൗണ്ടറിലേക്ക്, കടമത്ത് ദ്വീപിൽ നിന്നും നാട്ടിലേക്ക് പെർമിറ്റ് വഴിയുള്ള യാത്രക്കാർക്കുള്ള ടിക്കറ്റ് തീർന്നിരിക്കുന്നു. പിന്നെയുള്ളത് കവരത്തിയിൽ നിന്നും മംഗലാപുരത്തേക്ക് മാത്രം അതും എടുത്ത് വിശ്രമശേഷം  ചായസൽക്കാരത്തിനായ് ഇസ്സത്തിന്റെ വീട്ടിലേക്ക് പോയി. 


ഞങ്ങൾ ചെല്ലുമ്പോൾ ബൈക്ക് കഴുകി വൃത്തിയാക്കി കൊണ്ട് ഇസ്സത്ത് മുറ്റത്തു തന്നെയുണ്ടായിരുന്നു. ചായയും പലഹാരങ്ങളും കഴിച്ച് അവന്റെ വീട്ടിൽ നിന്നും ഞങ്ങൾ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി പോയി. 


ലൈറ്റ് ഹൗസ്സിൽ ഇസ്സത്തിന്റെ ബന്ധുവായ ദിൽഷാദ് താൽകാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്.  അവനാണ് ഞങ്ങളെ ലൈറ്റ് ഹൗസ്സിന്റെ മുകളിലേക്ക് കൂട്ടി കൊണ്ടു പോയത്. കപ്പലുകൾക്കും മറ്റും അവ സ്ഥിതി ചെയ്യുന്ന സ്ഥലം മനസ്സിലാക്കാൻ ഓരോ ലൈറ്റ്ഹൗസ്സുളും സമാനതകളില്ലാതെ, കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്ന വിവിധ വർണ്ണങ്ങളിലുളള പ്രകാശം സഹായിക്കുമെന്നും അവൻ പറഞ്ഞിട്ടുണ്ടായിരുന്നു.


Lakshadweep Lighthouse


ലൈറ്റ്ഹൗസ്സിന്റെ മുകളിൽ നിന്നും ഓരോ കണ്ണുകൾക്കും കിൽത്തന്റെ ദ്വീപിന്റെ വശ്യതയേറിയ അഴക് കവർന്നെടുക്കാൻ  സാധിക്കും വിധം, കുലച്ചു ഇടതൂർന്ന് നിൽക്കുന്ന പച്ച തെങ്ങിൻ തോപ്പിനു ചുറ്റും മനോഹരമായ കടലും വെള്ള നിറത്തിലുള്ള കടൽത്തീരവും.  ഇവിടെ നിന്നും ഇറങ്ങി ഞങ്ങൾ പോയത് കടലിന്റെ അടിത്തട്ടു കാണാനാണ്.


Kilthan, Lakshadweep


കഴിഞ്ഞ ദീവസം സ്നേർക്കലിങ് ചെയ്ത പല ഭാഗങ്ങളും  വേലിയിറക്കത്തിന്റെ ഫലമായി വെള്ളം ഒഴിഞ്ഞു മാറി വല്ലാതെ ഇറങ്ങിയിരിക്കുന്നു. നിരവധിയാളുകൾ നീരാളിയേയും കവിടിയേയും ഇരുമ്പു ദണ്ഡു കൊണ്ട് പിടിക്കുന്നുണ്ട്, മറ്റു ചിലർ വെള്ളം കയറുന്ന സമയത്ത് മീൻ പിടിക്കാൻ വല വിരിക്കുന്നു. നിഹാദ് കടലിലെ പല ജീവികളെയും കണിച്ചു തന്ന് അവയുടെ സ്വഭാവഗുണം വിവരിക്കുന്നുണ്ട്. അവയിൽ ചിതത് വളരെയധികം ശ്രദ്ധികേണ്ടതും.  ഇതെല്ലാം നിരീക്ഷിച്ച് കടലിലെ പവിഴപ്പുറ്റുകൾകിടിലൂടെ ഞങ്ങൾ രാത്രി വരെ നടന്നു നീങ്ങി. 


ഡാക്കിൽ നിന്നും കുളികഴിഞ്ഞ്, രാത്രി ഭക്ഷണത്തിനായി,  ദ്വീപിന്റെ ഓരങ്ങളിലൂടെ കൂറെ നടന്ന്, ചെറിയ ഒരു വീട്ടിലേക്കാണ് നിഹാദ് ഞങ്ങളെ കൂട്ടി കൊണ്ടു പോയത്.  സൽക്കാരമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഇത്രയും പ്രതീക്ഷിച്ചില്ല. തീൻ മേശയിൽ നിരത്താൻ ശേഷിയില്ലാത്തത്രയും വിഭവങ്ങൾ. നെയ്യ് ചോറ്, മീൻ ബിരിയാണി,  കീലാഞ്ചിയും അതിലേക്ക് പാലും പഴവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കിയ പ്രത്യേകമായ മിശ്രിതം, അട, ചപ്പത്തി, ചിക്കൻ കറി, മുട്ട പുഴുങ്ങിയത്, ചൂര പൊരിച്ചതും, മുളകിലിട്ടതും, ചിക്കൻ കറി, പപ്പടം, പഴം സാലഡ്, ഫ്രൂട്ട്‌ സാലഡ്‌, അങ്ങനെ പോകുന്നു ആ പട്ടിക. എന്തു കഴിക്കണം ? എന്തു പറയണം? അറിയുന്നില്ല... 


ദ്വീപ് നിവാസികളുടെ സ്നേഹത്തിനും പരിഗണനക്കും മുന്നിൽ ഞങ്ങൾ പൂർണ്ണമായും തോറ്റുപോകാനുണ്ടായ കാരണങ്ങൾ നിരവധിയാണ്...


ജനുവരി 25
പുലർച്ചക്ക് മിൻ പിടിക്കാൻ പോയ നിഹാദും അവന്റെ ഉപ്പയും കിട്ടിയിരുന്ന ചൂരയെ വലിയ സ്രാവ് വിഴുങ്ങിയതിനാലും അതിനെ ബോട്ടിലേക്ക് കയറ്റൽ അസാധ്യമായിരുന്നതിനാലും, പുറത്തു നിന്നും ചൂരയെ വാങ്ങിയാണ് വന്നിട്ടുണ്ടായിരുന്നത്.


പതിവു പോലെ നിഹാദിന്റെ വീട്ടിൽ നിന്നുള്ള  പ്രഭാത ഭക്ഷണം. ചായയും ഇഡലിയും ചൂര മുളകിലിട്ടതും പച്ചക്കറി കൊണ്ടുണ്ടാക്കിയ കറിയും കഴിച്ച്  മീൻ പിടിക്കാൻ ചൂണ്ടയും ഇരയും തയ്യാറാക്കി കടലിലേക്ക് പോയി. മോഹങ്ങൾക്കപ്പുറം പലതരം മീനുകളെ പിടിച്ചു, പിന്നെ അവയെ കടലിലേക്ക് തന്നെ തിരികെ ഇട്ട ശേഷം ജീവിതത്തിൽ  ഇതു പോലുള്ള അവസരം ഇനി കിട്ടില്ലായിരിക്കാം എന്ന ചിന്തയിൽ, ആവുന്നത്ര സ്നോർക്കലിങ് ചെയ്തു. 

Kilthan sea
ഞാനും നിഹാദും
ഇതിനിടക്ക് ഇരുമ്പ് ദണ്ഡു കൊണ്ട് പാചകത്തിൽ പിഴച്ചാൽ മരണം വരെ സംഭവിക്കുന്ന പഫർഫിഷിനെ പിടിച്ചു.   തുടർന്ന് കൂറെയധികം കവിടികളെയും പിടിച്ച് ബോട്ടിലിലാക്കി. ഇതിനിടക്ക് നിഹാദിന്റെ ഉപ്പ പോലീസ് സ്റ്റേഷനിൽ നിന്നും പെർമിറ്റ് തിരിച്ചു വാങ്ങി ലക്ഷദ്വിന്റെ തലസ്ഥാനമായ കവരത്തിയിലേക്ക് ഞങ്ങൾ ആറു പേർക്കും ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു. 


Kilthan


ജവാദ് ഉസ്ഥാതിന്റെ കല്ല്യാണത്തിനു പോകേണ്ടതുണ്ട്.  ദ്വീപിൽ ഒരു കല്ല്യാണം കൂടാനുള്ള ഭാഗ്യം കിട്ടിയത് നഷ്ട്ടപ്പെടരുത്.  കല്ല്യാണം അടിപൊളിയാണ്. കല്യാണ വീടുകളിൽ നിന്ന് തലേന്ന് മുതൽ കല്യാണ ദിവസം വരെ പാട്ടുകൾ കേൾക്കാമായിരുന്നു.  ഞങ്ങൾ നേരെ ഡാക്കിലേക്ക് പോയി കുളി കഴിഞ്ഞ് കല്ലാണ വീട്ടിലെത്തിയപ്പോൾ സമയം 2 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും വീടുകൾ തമ്മിൽ കുറഞ്ഞ ദൂരം മാത്രം.  കല്ല്യാണ ശേഷം ഭാര്യ വീട്ടിലാണ് വരൻ താമസിക്കുക. അവിടെ എത്തിയ ഉടൻ തന്നെ ഭക്ഷണവും കഴിച്ച് ജവാദ് ഉസ്ഥാതിന്റെ കൂടെ ഫോട്ടേയും എടുത്തു മടങ്ങി.


നാലു മണി ചായ കുടിക്കാൻ നിഹാദിന്റെ ഒരു ബന്ധു വീട്ടിലേക്ക് ക്ഷണമുണ്ട്. അവിടെ നിന്നും ചായയും ദ്വീപിലെ പലഹാരങ്ങളും കഴിച്ച് മടങ്ങുന്ന വഴി, ദ്വീപിലെ കുട്ടികളുടെ കൂടെ ഹോളി ബോൾ കളിയുടെ കൂടെ ചേർന്ന് ഹാഷിമും നിബ്രാസും.  ശേഷം തെട്ടടുത്തുള്ള കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ, നിഹാദിനെ അവന്റെ സുഹൃത്ത് വിളിച്ചു. രാത്രി കടലോരത്ത് മീൻ ചുടാനുള്ള പദ്ധതിയുമായ് നിഹാദും അവന്റെ സുഹൃത്തും കിഴക്ക് ഭാഗത്തുള്ള കടലിലേക്കും, സൂര്യാസ്‌തമയ ശോഭയുടെ കൂടെ കടലിന്റെ ഭംഗിയും ആസ്വദിച്ച് ഞങ്ങൾ അവിടെ തന്നെ ഇരിക്കുകയും തുടർന്ന് ബാല്യകാലത്തെ വെല്ലുവിധം തിരകൾ മിനുക്കിയ ശുദ്ധമായ മണലുകൾക്ക് മുകളിൽ പലതും എഴുതിനിറയ്ക്കു കയും ഇളകിയവ കൂട്ടിയിട്ട്  ആകൃതികൾ രൂപപ്പെടുത്തുകയും ചെയ്തു.

ദ്വീപിന്റെ കിഴക്ക് വടക്കേ അറ്റം  കാണണമെന്ന മോഹമായ് തെങ്ങിൽ തോപ്പിലൂടെ രാത്രിയിൽ നടന്ന് നീങ്ങുമ്പോൾ കുളിർക്കാറ്റു വീശുന്നുണ്ട് , ദ്വീപിന്റെ മധ്യഭാഗത്തേക്കു പോലും കേൾക്കാവുന്ന പടിഞ്ഞാറൻ തിരമാലകളുടെ നാദം,  തേങ്ങയുടെ ചകരി ചടുലതയോടെ പോളിച്ച് മാറ്റുന്ന ചാതുര്യമുള്ള കൗമാരക്കാർ, റോഡ്സൈഡിൽ തെങ്ങേല കൊണ്ടുണ്ടാക്കിയ ചെറിയ കുടിലിൽ ഇരുന്നു വിശ്രമിക്കുന്ന വൃദ്ധയായ സ്ത്രീ, മീനുകളെ കയറ്റി അയക്കാൻ വേണ്ടി നിൽക്കുന്നവർ, പാർട്ടി ഓഫീസിൽ നിന്നും ഉദ്വമിപ്പിക്കുന്ന മത പ്രഭാഷണവും, മാപ്പിളപ്പാട്ടും തുടങ്ങിയവ നിരീക്ഷിച്ചു അവിടെ നിന്നും ജൂസ്സും കടച്ചു മടങ്ങി. ഞങ്ങൾ തിരിച്ച് ഡാക്കിൽ എത്തുന്നതിനു മുൻമ്പേ നിഹാദ് വലിയ ഒരു മീനുമായി കടലിൽ നിന്നും വിന്നിട്ടുണ്ടായിരുന്നു.


രാത്രി ഭക്ഷണം കഴിക്കുന്നതിന് നിഹാദിന്റെ മറ്റൊരു ബന്ധു വീട്ടിലേക്ക് ക്ഷണമുണ്ട്. കഴിക്കാൻ ചപ്പാത്തി, നെയ്യ് ചോറ്, ചിക്കൻ പെരിച്ചത്, ചൂര ചെരിച്ചതും, മുളകിലിട്ടതും, പപ്പടം, പഴം, സാലഡ് തുടങ്ങിയവ. ഭക്ഷണ ശേഷം അവിടെ നിന്നും മുഹമ്മദാലിയെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി. അദേഹത്തിന്റെ വീട് അമിനി ദ്വീപിലാണ് എന്നാൽ കല്യാണം കഴിച്ചിരിക്കുന്നത് കിൽത്തനിൽ നിന്നും, ഡൈവിംഗ് മാസ്റ്ററായി കവരത്തിയിലാണ് ജോലി ചെയ്യുന്നത്.  


 അത് കഴിഞ്ഞ് നിഹാദ് പിടിച്ച മീനും കുറച്ച് മസാലപ്പൊടിയുമായ് കടലോരത്തേക്ക്  പോയി. ചിരട്ട കത്തിച്ചതിന്റെ കനലിൽ മീനിനെ പൊള്ളിച്ചെടുത്തു. പാതി വെന്ത മീനിന്റെ പകുതിയോളം ഭാഗം കുട്ടത്തിലെ പകുതിയാളുകൾ ഭക്ഷിച്ചു തീർത്തു. ബാക്കി അവിടെ ഉപേക്ഷിച്ച് ഡാക്കിലെ കിടക്കയിലേക്ക് മടങ്ങുമ്പോൾ സമയം 12 കഴിഞ്ഞിട്ടുണ്ടായിരുന്നു.


ജനുവരി 26 നു രാവിലെ പോലീസ് സ്റ്റേഷനിൽ പോയി കിൽത്തനിൽ നിന്നും പോകുന്നതിനുള്ള ഒപ്പ് വെച്ചു.  റിപബ്ലിക്ക് ദിന പേരേഡ് ഉണ്ടായത് കൊണ്ട് യൂണിഫോമിൽ പോലീസുകാരെ കാണാൻ കഴിഞ്ഞു. ഞങ്ങൾ വന്ന ആദ്യ ദിവസം സാധരണ വേഷത്തിൽ ഒരാൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.


9 മണിക്ക് നിഹാദിന്റെ വീട്ടിൽ നിന്നും ഏതാണ്ട്‌ നാട്ടിലെ പൂരിയെ പോലെയുള്ള വിഭവം (ദ്വീപുകാർ പത്തിരി എന്നു വിളിക്കുന്നു) ഇറച്ചിക്കറിയും, ചൂര മുളകിലിട്ടതും കഴിച്ചു. അങ്ങനെ അവസാനത്തെ ഭക്ഷണവും നിഹാദിന്റെ വീട്ടിൽ നിന്നും കഴിച്ച് പടിയിറങ്ങുമ്പോൾ മനസ്സിൽ നിന്നും നിര്‍ഗ്ഗളിച്ച ഉൽക്കട വികാരങ്ങളെ പാകപ്പെട്ടുത്താൻ ചിന്തകളെ ഗതിമാറ്റി അകമഴിഞ്ഞ സ്നേഹ സമ്മാനം നൽകിയവരിൽ നിന്നും യാത്ര പറയേണ്ട വന്നു.


10:30 ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി താമസിച്ചിരുന്ന ഡാക്കിലെ മുറികളും തുടർന്ന് പാക്ക് ചെയത ബാഗും പരിശോധിച്ച് എല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കി പടിയിങ്ങി.  ഞങ്ങളെ യാത്രയയപ്പിനു വേണ്ടി കൂടെ നിഹാദിന്റെ ഉപ്പയുമുണ്ട്. ഈ വെസലിൽ മുഹമ്മദാലിയും ദിൽഷാദുമുണ്ട്


11 മണിക്ക് കിൽത്തണിൽ നിന്നും വിട പറഞ്ഞു.  കപ്പലിനെ തട്ടിച്ചു നോക്കുമ്പോൾ വെസലിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല.   പെർമിറ്റ് ശരിയാക്കുന്ന സമയം മുതൽ യാത്ര അവസാനിച്ചിട്ടു പോലും പല ആളുകളുടെയും ചോദ്യം കിൽത്തൻ എന്തിനാണ് പോകുന്നത്. അവിടെ വിനോദസഞ്ചാരത്തിനു പറ്റിയതല്ല എന്നൊക്കെ. എന്നാൽ യാത്രയിൽ ഇത്രയും നല്ല അനുഭവം മറ്റെവിടെന്നു കിട്ടാൻ.  ഓരോ യാത്രയും വ്യത്യസ്ഥ അനുഭവങ്ങൾ തന്നെയാണ്.


 *കവരത്തി

ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ഇറങ്ങുമ്പോൾ സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു.  റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് അരങ്ങേറുന്ന കലാ പരിപാടികൾക്കു വേണ്ടി വേദിയൊരുങ്ങുന്നതിനാൽ അവിടം നല്ല തിരക്ക്.   താമസ്സിക്കാനുള്ള ഇടം മുന്‍കൂട്ടി സീ ഫെയിസിൽ (ലോഡ്ജ്) ഉറപ്പാക്കിയിരുന്നു. അവിടെ ബാഗ് വെച്ച് അടുത്തുള്ള ഹോട്ടലിൽ നിന്നും വിശപ്പും ദാഹവും മാറ്റി.


 അവിടെ നിന്നും പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കുന്നതിന് രണ്ട് ഓട്ടേകളിലായി പോയി.  തുടർന്ന് ഞങ്ങൾ പോയത് ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലൂടെയാണ്. അവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ടായിരുന്ന കപ്പൽ ക്ഷയിച്ചു കൊണ്ടിരിക്കുന്നത് കാണാൻ കഴിഞ്ഞു.  ആ ഭാഗത്തു കുറച്ചു നേരം ഇരുന്നു.


Broken ship


 ഇരുൾ വന്നണഞ്ഞപ്പോൾ റോഡിന്റെ ഭാഗത്തുള്ള കടലോരത്തേക്ക് നീങ്ങി വീണ്ടും വിശ്രമിച്ച ശേഷം ഓട്ടോയിൽ തിരിച്ച് റൂമിലേക്ക് തന്നെ. തുടർന്ന് നിഹാദ് അവന്റെ കവരത്തിയിലുള്ള സുഹൃത്തിന്റെ കൂടെ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും, ഞങ്ങൾ കലാപരിപാടി നടക്കുന്ന വേദിയുടെ അരികിലേക്കും പോയി. 

പല ദ്വീപുകളിൽ നിന്നായി ധാരാളം ആളുകൾ, ഇത് കൂടാതെ വ്യത്യസ്ഥ ഭാഗങ്ങളിൽ നിന്നും വന്നവരും, ആകെ തിങ്ങിനിറഞ്ഞ ജനകൂട്ടം. വേദിയുടെ വശങ്ങളിൽ ദ്വീപിലെ പല ഭക്ഷണ പാനിയങ്ങളും മറ്റും വിൽപനക്കു വെച്ചിരിക്കുന്ന സ്റ്റാളുകൾ, അവ കൂടുതലും നടത്തുന്നത് സ്ത്രീകൾ തന്നെയാണ്. വ്യത്യസ്ഥമായ ചില വിഭവങ്ങൾ അവിടെ നിന്നും വാങ്ങി കഴിച്ചു അപ്പോഴേക്കും കുട്ടികളുടെ കലാപരിപാടികൾ മിഴികളിൽത്തിങ്ങിത്തുളുമ്പി.  അതെല്ലാം ഞങ്ങൾ ആസ്വദിച്ച് ഇരിക്കുമ്പോൾ നിഹാദ് വിളിക്കുന്നുണ്ടായിരുന്നു.


Republic day cultural program


നാളെ അവൻ കിൽത്തണിലേക്ക് വെസലിൽ മടങ്ങുകയാണ്,  എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കിൽ ബന്ധപ്പെടുന്നതിനായുള്ള വ്യക്തിയെ (നസ്റുദീനെ) പരിചയപ്പെടുത്താനായിരുന്നു വിളി.   തുടർന്ന് ഹോട്ടലിൽ നിന്നും രാത്രി ഭക്ഷവും കഴിച്ച് കുറച്ച് പേർ റൂമിലേക്കും ബാക്കിയുളളവർ തുടർന്നും പരിപാടി വീക്ഷിക്കുകയും ചെയ്തു.


ജനുവരി 27
പുലർച്ചെ ഞങ്ങൾ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ നിഹാദ് അവന്റെ നാട്ടിലേക്കുള്ള യാത്രക്ക് വിടപറഞ്ഞിട്ടുണ്ടായിരുന്നു.  ഞങ്ങളുടെ കൂടെ തുടർന്നും നിന്നാൽ, ഞങ്ങൾ പോയി കഴിഞ്ഞും കവരത്തിൽ അവൻ വെറുതെ തങ്ങേണ്ടതായി വരും.


രാവിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് 9 മണിക്കു തന്നെ തൊട്ടടുത്തുള്ള സ്ക്യൂബ  ഡൈവിങ് സൗകര്യപ്പെടുത്തി തരുന്നിടത്തേക്ക് പോയി. അവിടെ തന്നെയാണ് മുഹമ്മദാലിയും ഉള്ളത്. സ്ക്യൂബ ഡൈവിങ്ങിനായി ഞങ്ങളാണ് അവരുടെ അന്നത്തെ ആദ്യ അനുഭോക്താക്കൾ.  


Kavaratti


നിശ്ചിത സമയത്തിനുള്ളിൽ എത്തുന്ന എല്ലാവരെയും കൂട്ടിയാണ് സ്ക്യൂബ ഡൈവിങ് ചെയ്യുന്നിടത്തേക്ക് ബോട്ട് പോകുക. അതുവരെ ഞങ്ങൾ കടൽത്തീരത്തുള്ള ചൂരൽ കൊണ്ടും മരം കൊണ്ടും ഉണ്ടാക്കിയ ചാരു കസേരയിൽ ഇരുന്നു.  കുറച്ച് കഴിഞ്ഞപ്പോൾ സ്ക്യൂബ ചെയ്യാനാനുള്ളവരുടെ ക്ലാസ് തുടങ്ങി. ഞങ്ങളെ കൂടാതെ വേറെ മലയാളികളും ഹിന്ദി സംസാരിക്കുന്ന മറ്റു ചിലരുമുണ്ട്. 


Kavaratti


ഇഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലുമായി ഫിർദൗസ് സ്കൂബ ഡൈവിങ് ചെയ്യുന്നത് എങ്ങനെയെന്ന് വിവരിച്ചു. 

1 കണ്ണുകളുടെ സുരക്ഷയ്ക്കായി മാസ്ക് വയ്ക്കണം, മാസ്ക് വച്ചു കഴിഞ്ഞാൽ മൂക്കിലൂടെ ശ്വസിക്കാനാവില്ല


2 മൂക്കിന് പകരം ശുദ്ധവായു നിറച്ച  സിലിണ്ടർ നിന്നുള്ള പൈപിന്റെ അറ്റം പല്ലുകൾ കൊണ്ട് കടിച്ച് പിടിച്ചും ചുണ്ടുകൾ കൊണ്ട് അടച്ചു പിടിച്ചും വായയിലൂടെ ശ്വാസം എടുകേണ്ടതും വിടേണ്ടതും. 


3 വായക്കു പകരം കൈ കൊണ്ടുള്ള ആംഗ്യ ഭാഷയാണ് ഉപയോഗികേണ്ടത് 


4 പേടിക്കാൻ ഒന്നും തന്നെ ഇല്ല. കടലിലെ മുഴുവൻ സമയവും മുങ്ങൽ വിദഗ്ധന്റെ സഹായത്തോടെയാണ്.  അത് കൊണ്ടു തന്നെ നീന്തൽ അറിയാത്തവർക്കും സ്ക്യൂബ ധൈര്യമായി ചെയ്യാം.

5 കടലിനടിയിലെ മര്‍ദ്ദ വ്യത്യാസം ചെവിക്ക് വേദന ഉണ്ടാക്കിയാൽ മുക്കിൽ പിടിച്ച് വായയിൽ വായു നിറച്ച് ചെവിയിലൂടെ പുറന്തള്ളനുള്ള ശ്രമം മാത്രം മതി. 


6 സ്ക്യൂബ ഡൈവിങ് ചെയ്യുന്നതിനുള്ള സന്മതം നൽകി, വ്യവസ്ഥകൾ അടങ്ങിയ പത്രം ഒപ്പുവെക്കണം


7 തുടർന്ന് മുങ്ങൽ വിദഗ്ധന്റെ കൂടെ ഇവയുടെ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയാൽ മതി. പിന്നെ ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള കടലിലേക്കുള്ള ബോട്ട് യാത്ര




കടലമ്മയുടെ അതിരറ്റ പളുങ്കു കൊട്ടാരത്തിനുള്ളിൽ ആർത്തുരസിക്കും വർണ്ണ  ജീവികളുടെ കൂടെ ഊളിയിട്ട് അനന്തതയിലേക്ക് നീന്താം. മതിവരാത്ത കാഴ്ച്ചയുടെ മായാവലയത്തിനുള്ളിൽ ഇതുവരെയും ദ്യോതിപ്പിക്കാത്ത  ആവേഷത്തിൽ തിമർക്കും -സ്ക്യൂബ ഡൈവിങ്
. ഉൾക്കരുത്തും, ആഗ്രഹവും, പണവുമുണ്ടെങ്കിൽ നിർവൃതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാവുന്നതുമാണ്.


Lakshadweep


കടലിന്റെ അടിത്തട്ടിലെ മായാജാല കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റില്ല ഒരു തവണയെങ്കിലും പോയിരിക്കേണ്ടത്‌ തന്നെയാണ്. അന്തര്‍വാഹിനി പോലെ അഗാധതയിലേക്ക് ഊളിയിട്ട്  വെള്ളത്തിനടിയിലെ മനംകവരുന്ന ഒരു ലോകത്തെ കണ്ടെത്താനാകും. പിന്നെ കഴിഞ്ഞ് വരുമ്പോൾ കൺനിറയെ കണ്ട അന്തര്‍ജലാശയ ദൃശ്യങ്ങളുടെ വീഡിയോയും തരുന്നതാണ്.



Kavaratti

കുളി കഴിഞ്ഞ്, ഭക്ഷണത്തിനായുളള ചുറ്റിയലയൽ. ഹോട്ടലുകൾ ഒന്നും തുറന്നിട്ടില്ല.  ഒടുക്കം തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെ ഹോട്ടലിൽ, കഴിക്കാൻ ബിരിയാണി മാത്രമാണുണ്ടായിരുന്നത് (150 രൂപ).  രുചിയില്ലാത്ത ബിരിയാണിയുടെ കൂടെ കുടിക്കാൻ ദുര്‍ഗന്ധമുളള വെള്ളവും, ആരും സംതൃപ്തരല്ലാതെയുണ്ട്


 ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ച്, റൂമിലേക്ക് തന്നെ. വെയിലിന്റെ തീവ്രത കുറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് ആ ഭാഗത്തേക്കുള്ള യാത്രക്കാരുടെ കൂടെ ബൈക്കിൽ കയറി പോയി, പെർമിറ്റ് തിരികെ വാങ്ങി, രജിസ്റ്ററിൽ ഒപ്പ് വെച്ചു.  തിരികെ റൂമിലേക്ക് വന്നതും ബൈക്ക് യാത്രക്കാരുടെ കൂടെ തന്നെയാണ്.  


രാത്രിയിൽ മാസ്സും (ഉപ്പു വെള്ളത്തിലിട്ട് വേവിച്ച് ഉണക്കിയെടുത്ത ചൂര മീൻ) മീൻ അച്ചാറും വാങ്ങിക്കുന്നതിനായി ഇവയുണ്ടാക്കുന്ന ദ്വീപ് നിവാസികളുടെ വീട്ടിലേക്ക് പോയി . തിരിച്ചു വരുമ്പോൾ ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ച് റൂമിലേക്കു തന്നെ മടങ്ങി. 


ജനുവരി 28
രാവിലെ എഴുന്നേറ്റ് പ്രാഥമിക കർമ്മങ്ങൾക്കു ശേഷം സാധനങ്ങളെല്ലാം ബാഗിലാക്കി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് തുടർന്ന് റൂമിൽ നിന്നും ബാഗെടുത്ത് തുറമുഖത്തേക്കും പോയി.


ബോർഡിങ്ങിനു വേണ്ടി കാത്തു നിൽക്കുന്ന സമയമാണ് യാസീനെന്ന് പേരുള്ള പോലീസുകാരൻ ഞങ്ങൾക്കിടയിലേക്ക്  വന്നത്. പോലീസ് സ്റ്റേഷനിൽ നിന്നും പെർമിറ്റ് സ്വീകരിച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. പള്ളി  ദറസ്സിലായിരുന്ന പഠനം വേർപെടുത്തി പ്രീ-ഡിഗ്രി ക്കു ശേഷം മലപ്പുറത്ത് പരിശീലനം പൂർത്തിയാക്കി കവരത്തിയിൽ പോലീസായുള്ള നിയോഗം.  അദേഹമായി ഒരു മണികൂറിലധികമായുള്ള സംസാരം 8:15 ന് ബോർഡിങ് പൂർത്തിയാക്കുന്നതു വരെ തുടർന്നു.


സ്നേഹിച്ചു കൊല്ലുന്ന നാട്. പോലീസുകാരുടെ സ്വഭാവം കണ്ടാൽ പോലും അങ്ങോട്ട് സല്യൂട്ട്‌ ചെയ്യാൻ തോന്നും.  സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും സര്‍ക്കാർ ജീവനക്കാരെ പോലും തിരിച്ചറിയുക പ്രയാസം. കാലകാലങ്ങളിലായി പല കാര്യങ്ങളിലും ആശ്രയിച്ചുള്ള ജീവിതവും, തുടർന്നും പരസ്പരം കാണേണ്ടിവരും എന്ന ചിന്തയും ആയിരിക്കാം ഇതിനു കാരണം.


9:15 ന്  ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറി.  10:30 ന് കപ്പൽ യാത്രതിരിച്ചു. കുറഞ്ഞ യാത്രക്കാർ മാത്രം.  ഈ കപ്പലിൽ തന്നെ ദിൽഷാദും ഉണ്ടായിരുന്നു. 12:30 ന് കപ്പൽ അഗത്തിയിൽ. ദിൽഷാദിന്റെ കൂടെ കുറച്ചു സമയം അഗത്തിയിലും കറങ്ങി.  സിറ്റുകൾ മിക്കതും കാലിയായിട്ടും ആരും അകത്ത് ഇരിക്കാൻ താൽപര്യപ്പെടുന്നില്ല. ഭക്ഷണം കഴിച്ച് ഞങ്ങളും കപ്പൽപ്പുറത്തേക്ക്.   2:10 ന് ഇവിടെ നിന്നും യാത്ര തുടർന്നു .


കപ്പലിന്റെ പ്രയാണത്തിന് സമാന്തരമായി അത്യുത്സാഹത്തോടെ മത്സരിച്ച് ചാടുന്ന ഡോൾഫിനുകളുടെ അഭ്യാസ പ്രകടനങ്ങൾ, പലപ്പോഴായി വെള്ളത്തിൽ നിന്നും ഉയർന്ന് പറക്കും മത്സ്യങ്ങളെ കാണുന്നതും ആവേശമുണ്ടാക്കി.  


നാലു മണിക്ക് കപ്പലിൽ നിന്നുള്ള ചായയും കടിയും  പിന്നെ രാത്രി 7:30 നു ഭക്ഷണം കഴിച്ച് സീറ്റിലേക്ക് തന്നെ മടങ്ങി. 


ജനുവരി 29
രാവിലെ 5:30 എഴുനേറ്റു  പ്രാഥമിക കർമ്മങ്ങൾക്കു ശേഷം കപ്പൽപ്പുറത്തേക്ക് പോയി. അപ്പോൾ കടലിൽ ധാരാളം ജെല്ലി ഫിഷുകളെ കാണാമായിരുന്നു.  8:45 ന് കപ്പൽ മംഗലാപുരത്തെത്തി. അവിടെയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു റയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. 




നിബ്രാസ് ഒഴികെയുള്ളവർക്ക് കോഴികോട്ടേക്കാണ് ടിക്കറ്റ് വേണ്ടത്. കരയിലെത്തിട്ടും ദ്വീപുകാരൻ (ദിൽഷാദ്) വിട്ടു തരുന്നില്ല.  ടിക്കറ്റെല്ലാം അവന്റെ ചെലവിൽ.


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗൈറ്റിനരികിലുള്ള റഹ്മത്ത് ഹോട്ടലിൽ നിന്നും ബിരിയാണിയും കഴിച്ച് ഞങ്ങൾ പരിഞ്ഞു. 


പാതിക്കണ്ണടച്ച ഞാൻ ഇതെല്ലാം വീണ്ടും ഓർമിച്ചെടുക്കുമ്പോൾ കൈത്താങ്ങയവരുടെ ക്ഷമയോർത്തു അവരോടുള്ള കടമയെക്കുറിച്ചോർത്ത്  അവർക്കെല്ലാം നന്ദി, മോഹങ്ങൾ നെയ്തുകൂട്ടിയ ഞാൻ ഇനിയും ഇതു പോലുള്ള നല്ല അനുഭവങ്ങൾക്ക് അവസരം നൽകാൻ ജീവിതത്തോടും നന്ദി പറയുന്നു.


ക്ഷമിക്കുക, ഈ യാത്ര വിവരണത്തിൽ പല നല്ല വ്യക്തികളെയും അവരുമായി ബന്ധപ്പെട്ട  നല്ല അനുഭവങ്ങളു വിട്ടു പോയിട്ടുണ്ട്.

4 comments:

  1. motham ezhuthittindallo🌹🌹 ethupolulla onnu aadyaatta. Kooduthal ezhuthukal pradishikkunnu🌷🌷🌷


    ReplyDelete
  2. Plz അടുത്ത യാത്രയിൽ എന്നെയും ഉൾപ്പെടുത്തണം💔

    ReplyDelete
  3. ആരാണെന്ന് മനസ്സിലായില്ല😍

    ReplyDelete

Comments System

Disqus Shortname